Pages

Tuesday, April 8, 2014

സി.എച്ച് ഉപഹാരം പ്രകാശനം ചെയ്തു

കോഴിക്കോട്: കേരളീയ സാമൂഹിക ജീവിതത്തിന് ഊര്‍ജം പകരുകയും മുസ്‌ലിം പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വിട്ടുവീഴ്ചയില്ലാതെ പൊരുതുകയും ചെയ്ത സി.എച്ച് മുഹമ്മദ് കോയയുടെ രാഷ്ട്രീയ ജീവിതവും കര്‍മ മണ്ഡലങ്ങളും ആസ്പദമാക്കി ചന്ദ്രിക പ്രസിദ്ധീകരിച്ച സി.എച്ച് ഉപഹാരം സി.എച്ച് ഓഡിറ്റോറിയത്തില്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. ഫിയാഫ് വൈസ് പ്രസിഡണ്ട് പി.വി ഗംഗാധരന്‍ ഏറ്റുവാങ്ങി. സി.എച്ചിനെ സംബന്ധിച്ചിടത്തോളം ചന്ദ്രിക അദ്ദേഹത്തിന്റെ വീടായിരുന്നുവെന്ന് ഹൈദരലി തങ്ങള്‍ അനുസ്മരിച്ചു.

ചന്ദ്രികയിലിരുന്ന് സി.എച്ച് നടത്തിയ പ്രവര്‍ത്തനം സമുദായ പരിഷ്‌കരണം തന്നെയായിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവിതം എപ്രകാരമായിരിക്കണം പുരോഗതി പ്രാപിപ്പിക്കേണ്ടത് എന്നാണ് സി.എച്ച് നിരന്തരം ആലോചിച്ചത്. അതിനായി അദ്ദേഹം കലവറ കൂടാതെ പ്രവര്‍ത്തിക്കുകയും ചെയ്തു. കേവലം രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ പ്രതിഭ. സാഹിത്യവും പത്രപ്രവര്‍ത്തനവും നന്നായി വഴങ്ങിയിരുന്നു. അതിന് എത്രയോ ഉദാഹരണങ്ങള്‍ ചന്ദ്രികയില്‍ നിന്ന് തന്നെ കണ്ടെടുക്കാന്‍ സാധിക്കുമെന്നും തങ്ങള്‍ പറഞ്ഞു.

വര്‍ഗീയരഹിതവും മതസൗഹാര്‍ദ്ദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതുമായ സാമൂഹിക ജീവിതത്തിന് അടിത്തറയിട്ട നേതാവായിരുന്നു സി.എച്ച് എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുസ്‌ലിംലീഗ് ദേശീയ ട്രഷററും വ്യവസായ, ഐ.ടി വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു.

സി.എച്ച് കടന്നുപോയിട്ട് 30 വര്‍ഷമായി. എന്നിട്ടും അദ്ദേഹത്തിന്റെ സേവനങ്ങളെ പരിചയപ്പെടുത്തുന്ന ഉപഹാരം ഒരുക്കാന്‍ തോന്നുന്നു എന്നത് വലിയ കാര്യമാണ്. ഭാവിതലമുറ ഇതൊരു മാതൃകയായി എടുക്കണം. പഴയ കാലത്തേക്ക് മാത്രമല്ല, പുതിയ കാലത്തും റഫര്‍ ചെയ്യാവുന്ന രാഷ്ട്രീയ പാഠപുസ്തകമാണ് സി.എച്ച് ഉപഹാരം. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സി.എച്ചിന്റെ ഓര്‍മപുസ്തകം ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് ജീവിതത്തിന്റെ ധന്യതയാണെന്ന് ഗ്രന്ഥം ഏറ്റുവാങ്ങിയ ഫിയാഫ് വൈസ് പ്രസിഡണ്ട് പി.വി ഗംഗാധരന്‍ പറഞ്ഞു. മലബാറിന്റെ വികസനത്തിനുവേണ്ടി സി.എച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പി.വി.ജി. അനുസ്മരിച്ചു. കോഴിക്കോട് വിമാനത്താവളവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുമൊക്കെ അദ്ദേഹത്തിന്റെ സംഭാവനയാണ്. ചന്ദ്രിക ചീഫ് എഡിറ്റര്‍ ടി.പി ചെറൂപ്പ ഗ്രന്ഥം പരിചയപ്പെടുത്തി.

സി.എച്ച് സ്‌കെച്ചുകളുടെ ആല്‍ബത്തിന്റെ പ്രകാശനം സി.എച്ചിന്റെ മകനും പഞ്ചായത്ത്, സാമൂഹികനീതി വകുപ്പ് മന്ത്രിയുമായ ഡോ. എം.കെ മുനീര്‍ നിര്‍വ്വഹിച്ചു. കഥാകൃത്ത് യു.കെ കുമാരന്‍ ഏറ്റുവാങ്ങി. സി.എച്ച് കണ്ണും കരളുമായി കരുതിയിരുന്ന ചന്ദ്രിക അദ്ദേഹത്തിന്റെ സ്മരണിക പുറത്തിറക്കിയത് ചാരിതാര്‍ഥ്യജനകമാണെന്ന് മന്ത്രി ഡോ. എം.കെ മുനീര്‍ പറഞ്ഞു.

രാഷ്ട്രീയക്കാര്‍ക്ക് പൊതുവെ അന്യമായ നര്‍മം ജീവിതത്തിലുടനീളം കൊണ്ടുനടന്ന ആളായിരുന്നു സി.എച്ച് എന്ന് പുസ്തകം ഏറ്റുവാങ്ങി യു.കെ കുമാരന്‍ അനുസ്മരിച്ചു.

മികച്ച പേജ് ലേ ഔട്ടിനുള്ള കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡ് നേടിയ സബ് എഡിറ്റര്‍ എ.പി ഇസ്മായിലിന് ചന്ദ്രിക എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പി.വി അബ്ദുല്‍വഹാബ് ഉപഹാരം നല്‍കി.

ഒ. ഉസ്മാനുള്ള പുരസ്‌കാരം മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ഹാജിയില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അനസ് ചങ്ങമ്പള്ളി ഏറ്റുവാങ്ങി. റിപ്പോര്‍ട്ടര്‍ വാസുദേവന്‍ കുപ്പാട്ടിന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം സാഹിര്‍ ഉപഹാരം സമ്മാനിച്ചു.

സി.എച്ച് ഉപഹാരം രൂപകല്‍പന ചെയ്ത നസീര്‍ പാണക്കാടിന് മന്ത്രി ഡോ. എം.കെ മുനീര്‍ ഉഹപാരം നല്‍കി. കൂടുതല്‍ മുന്‍കൂര്‍ വരിക്കാരെ ചേര്‍ത്ത ഏജന്റിനുള്ള പുരസ്‌കാരം മുഹമ്മദ് ഉബൈദ് ചെക്കോട്ടിക്ക് മുന്‍ എഡിറ്റര്‍ എം.ഐ തങ്ങള്‍ സമ്മാനിച്ചു.

പി. അബ്ദുല്‍ അസീസിന് മുന്‍ എഡിറ്റര്‍ സി.കെ താനൂരും കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍ക്ക് മുന്‍ എഡിറ്റര്‍ മുഹമ്മദ്‌കോയ നടക്കാവും ഡി.ടി.പിയിലെ സി. വിജയന് മുസ്‌ലിംലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവയും കെ.വികാസിന് ചന്ദ്രിക മുന്‍ പത്രാധിപര്‍ നവാസ് പൂനൂരും ഉപഹാരം നല്‍കി.

ചന്ദ്രിക ഡയറക്ടര്‍ പി.കെ.കെ ബാവ സ്വാഗതവും എഡിറ്റര്‍ സി.പി സൈതലവി നന്ദിയും പറഞ്ഞു. ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍, ചന്ദ്രിക മുന്‍ എഡിറ്റര്‍ അഹമ്മദ്കുട്ടി ഉണ്ണികുളം, കെ.കെ മുഹമ്മദ്, പി.കെ മുഹമ്മദ്, മിഡിലീസ്റ്റ് ഖത്തര്‍ ചെയര്‍മാന്‍ പാറക്കല്‍ അബ്ദുല്ല, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റര്‍, ഡി.സി.സി പ്രസിഡണ്ട് കെ.സി അബു, സി.വി.എം വാണിമേല്‍, സി.ഡി.എ ചെയര്‍മാന്‍ എന്‍.സി അബൂബക്കര്‍, ചന്ദ്രിക ചീഫ് ഓര്‍ഗനൈസര്‍ ഹമീദ് വാണിമേല്‍, ദുബൈ കെ.എം.സി.സി. സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, പി.എ ഹംസ, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് നജീബ് കാന്തപുരം, ആഷിഖ് ചെലവൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Chandrika Daily
Posted On: 3/28/2014 12:28:05 AM

No comments:

Post a Comment