Thursday, August 14, 2014

സി.എച്ച്.മുഹമ്മദ് കോയ തലമുറകളുടെ വഴികാട്ടി: വി.എം.സുധീരന്‍

കാഞ്ഞങ്ങാട്: മുന്‍ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയ തലമുറകളുടെ വഴികാട്ടിയും രാഷ്ട്രീയത്തിലെ അപൂര്‍വ്വ പ്രതിഭയുമായിമായിരുന്നുവെന്ന് മുന്‍ മന്ത്രി വി.എം.സുധീരന്‍.

സ്വന്തം സമുദായത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി വീറോടെ വാദിക്കുമ്പോഴും ഇതരജനവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും അളവറ്റ മൂല്യം കല്‍പ്പിച്ച നീതിമാനായ ഭരണാധികാരിയുമായിരുന്നു സി.എച്ച്.

സി.എച്ചിന്റെ മുപ്പതാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി സി.എച്ച്-കേരള രാഷ്ട്രീയത്തിലെ അതുല്യ പ്രതിഭ എന്ന പ്രമേയത്തില്‍ വ്യാപാര ഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖിതങ്ങള്‍, കെ.എം.സീതിസാഹിബ്, പാണക്കാട് പൂക്കോയ തങ്ങള്‍ എന്നിവരുടെ ലാളനയേറ്റ് വളര്‍ന്നുവന്ന സി.എച്ച്.തോല്‍വിയറിയാത്ത ജേതാവായിരുന്നു. എല്ലാ വിഭാഗം ജനവിഭാഗങ്ങളുടെയും വികാരങ്ങള്‍ ഉള്‍ക്കൊണ്ട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മുതല്‍ മുഖ്യമന്ത്രി പദം വരെ വഹിച്ചപ്പോഴൊക്കെ ജനനന്മ ലാക്കാക്കികൊണ്ടുള്ള നടപടികളാണ് അദ്ദേഹം കൈകൊണ്ടിരുന്നത്.

ദീര്‍ഘകാലം വിദ്യഭ്യാസ മന്ത്രി പദവിയിലിരുന്ന സി.എച്ചിനോട് കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം എന്നും കടപ്പെട്ടിരിക്കുന്നു. പുതിയ യൂണിവേഴ്‌സിറ്റികള്‍ ആരംഭിച്ചും യൂണിവേഴ്‌സിറ്റി യൂണിയനുകള്‍ പുനര്‍ജ്ജീവിപ്പിച്ചും സെനറ്റിലും സിണ്ടിക്കേറ്റിലും വിദ്യാര്‍ത്ഥികള്‍ക്ക് പ്രാതിനിധ്യം നല്‍കിയും സി.എച്ച്.വിദ്യാര്‍ത്ഥി വര്‍ഗ്ഗത്തിന് ഉല്‍ക്കര്‍ഷത്തിന്റെ പാതയൊരുക്കി ചരിത്രം കുറിച്ചു.

സി.എച്ചിനോടൊപ്പം നിയമസഭയില്‍ അംഗമായിരിക്കാന്‍ കഴിഞ്ഞത് ഒരു മഹാഭാഗ്യമായാണ് ഞാന്‍ കാണുന്നത്. നിയമത്തിന്റെ കടുകുമണി കീറി നര്‍മ്മം പുരട്ടിയ വാക്ശരങ്ങളിലൂടെ എതിരാളികളുടെപോലും പ്രശംസ പിടിച്ചുപറ്റിയ സി.എച്ചിന്റെ പ്രസംഗങ്ങള്‍ നിയമസഭയുടെ ചുവരുകളില്‍ ഇന്നും പ്രതിദ്ധ്വനിക്കുന്നുണ്ട്.

അച്യുതമേനോന്‍, കെ.കരുണാകരന്‍, എ.കെ.ആന്റണി തുടങ്ങിയ മഹാരഥന്മാര്‍ക്കൊപ്പം ജനാധിപത്യത്തിന്റെയും യു.ഡി.എഫിന്റെയും സത്തയും സൗരഭ്യവും പ്രസരിപ്പിക്കാന്‍ സി.എച്ചിന് കഴിഞ്ഞു.

മുസ്‌ലിം ലീഗിന് ജനകീയ മുഖം നല്‍കിയ സി.എച്ച്. തീവ്രവാദത്തിന്റെ മായാ വലയത്തില്‍നിന്നും യുവജനങ്ങളെ പറിച്ചെടുത്ത് യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും വൃത്തത്തിനകത്ത് ഉറപ്പിച്ചു നിര്‍ത്തിയ മാന്ത്രികനായിരുന്നു. സദാചാര വിരുദ്ധരും അഴിമതി വീരന്മാരും പരസ്യമായി രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്ന ഇക്കാലത്ത് നിഷ്‌കാര്‍മകര്‍മ്മിയായ സി.എച്ച്. നമ്മെ ഇരുത്തി ചിന്തിപ്പിക്കുകയാണ്. സി.എച്ചിന്റെ സ്ഥാനം എന്നിലെപ്പോഴും എന്റെ ഹൃദയത്തിലായിരിക്കും. സുധീരന്‍ തുടര്‍ന്നു പറഞ്ഞു.

പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം.അഷ്‌റഫ് സ്വാഗതം പറഞ്ഞു. പി.വി. മുഹമ്മദ് അരീക്കോട് അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗം എം.സി. ജോസ്, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, സി.പി.എം. നേതാവ് എ.കെ. നാരായണന്‍, ബി.ജെ.പി. നേതാവ് മടിക്കൈ കമ്മാരന്‍, സി.ടി.അഹമ്മദലി, എം.സി. ഖമറുദ്ദീന്‍, എ.അബ്ദുല്‍ റഹ്മാന്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ, പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എ.ഹമീദ് ഹാജി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മെട്രോ മുഹമ്മദ് ഹാജി, പി.ഇസ്മയില്‍ വയനാട്, ബഷീര്‍ വെള്ളിക്കോത്ത്, കെ.ബി.എം.ഷെരീഫ്, യൂസുഫ് ഉളുവാര്‍, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, എം.പി. ജാഫര്‍, അഷ്‌റഫ് എടനീര്‍, നാസര്‍ ചായിന്റടി, സി.എല്‍. റഷീദ് ഹാജി, പി.വി. മുഹമ്മദ് അസ്‌ലം, സയ്യിദ് ഹാദി തങ്ങള്‍, അബ്ദുല്ല ആറങ്ങാടി, ഹസീന താജുദ്ദീന്‍, എ.പി. ഉമ്മര്‍, എം.കുഞ്ഞാമദ് പുഞ്ചാവി, എം.കെ.കുഞ്ഞബ്ദുല്ല, സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി, അഡ്വ. എന്‍.എ. ഖാലിദ്, പി. ഹക്കീം, ശംസുദ്ദീന്‍ കൊളവയല്‍, ടി.ഡി. കബീര്‍, എം.എച്ച്. മുഹമ്മദ്കുഞ്ഞി, എ.കെ.ആരിഫ്, ഷാഹുല്‍ ഹമീദ് ബന്തിയോട്, ടി.വി റിയാസ്, എം.സി. ശിഹാബ്, ഇബ്രാഹിം ബേര്‍ക്ക, അസീസ് കളത്തൂര്‍ പ്രസംഗിച്ചു.

0 comments:

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes