േ്രശഷ്ഠഭാഷാപദവി നേടിയ മലയാളത്തിലെ പ്രായേണ ശുഷ്‌കമായ സാഹിത്യശാഖയാണ് ജീവചരിത്രം. മുപ്പത് കൊല്ലം മുമ്പാണെങ്കില്‍ ഇന്നത്തേതിനേക്കാള്‍ ശുഷ്‌കമായിരുന്നു അവസ്ഥ. ആ കാലത്താണ് സി.എച്ച് മുഹമ്മദ്‌കോയ എന്ന അതികായന്റെ ജീവചരിത്രമെഴുതാന്‍ താന്‍ നിയുക്തനാകുന്നത്. വലിയൊരു സാഹസിക കൃത്യത്തിനാണ് മുതിരുന്നതെന്ന് വൈകാതെ തന്നെ എനിക്ക് ബോധ്യപ്പെട്ടു. പുസ്തകരചനയുടെ 'രസതന്ത്രം' എനിക്ക് വശമില്ലായിരുന്നു. ആവശ്യമായ റഫറന്‍സ് പുസ്തകങ്ങള്‍ ലഭ്യമല്ല. ഉള്ള പുസ്തകങ്ങളാണെങ്കില്‍ ആധികാരികങ്ങളുമായിരുന്നില്ല. മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനത്തെ കരിവാരിതേച്ചുകൊണ്ട് അവതരിപ്പിക്കുന്നവയായിരുന്നു മിക്ക രാഷ്ട്രീയ ഗ്രന്ഥങ്ങളും. ആ പുസ്തകങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു മുസ്‌ലിംലീഗ് നേതാവിന്റെ ജീവചരിത്രമെഴുതാന്‍ തുടങ്ങിയാല്‍ നാം തുലഞ്ഞുപോവുകയേയുള്ളൂ.
വസ്തുതകളെ തമസ്‌ക്കരിക്കുകയും ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഗ്രന്ഥങ്ങളില്‍ നിന്ന് സത്യത്തിന്റെ അടരുകള്‍ ചിക്കിയെടുക്കുകയെന്ന കര്‍മ്മം അഥവാ ധര്‍മം ആണ് ആദ്യം ചെയ്യേണ്ടിയിരുന്നത്.
1948ന് ശേഷം മുസ്‌ലിംലീഗിന്റെ നിലപാടുകളെ അനുകൂലിക്കുന്ന കാര്യമായ ഒരു പുസ്തകം പോലും മലയാളഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. അതിനാല്‍ എല്ലാം പുതുതായി തുടങ്ങേണ്ടിവന്നു.
യാദൃശ്ചികമായാണ് ഈ ദൗത്യം എന്റെ മുതുകില്‍ വന്ന് വീണത്. ഒരു ദിവസം രാത്രി ഞാന്‍ 'ചന്ദ്രിക'യില്‍ ഇരിക്കുമ്പോള്‍ പരേതരായ റഹീം മേച്ചേരിയും കെ.കെ മൊയ്തുവും എന്നെ അവരുടെ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി. 1982ലാണ് ഈ സംഭവം. മേച്ചേരിയും മൊയ്തുവും അന്ന് ചന്ദ്രികയുടെ സഹപത്രാധിപന്മാരായിരുന്നു. ''താങ്കള്‍ സി.എച്ച് മുഹമ്മദ്‌കോയാ സാഹിബിന്റെ ജീവചരിത്രമെഴുതണം''- ഇതാണ് അവര്‍ക്ക് എന്നോട് പറയാനുണ്ടായിരുന്നത്. ഞാന്‍ സര്‍വശക്തിയുമുപയോഗിച്ചുകൊണ്ട് എന്റെ നിസ്സഹായത വെളിപ്പെടുത്തി. പക്ഷേ അവരുടെ സമ്മര്‍ദ്ദം വര്‍ദ്ധിച്ചുവന്നതേയുള്ളൂ. പി.എ റഷീദ്, ടി.സി മുഹമ്മദ്, റഹ്മാന്‍ തായലങ്ങാടി മുതലായ അനേകം സുഹൃത്തുക്കളും ഇതേ കാര്യത്തിന് വേണ്ടി എന്നെ നിര്‍ബന്ധിച്ച് തുടങ്ങി. കണ്ണില്‍ ഇരുട്ട് കയറിയതുപോലെ ഞാന്‍ അന്ധാളിച്ച് നില്‍ക്കുന്നതിന്നിടയിലാണ് 'ചന്ദ്രിക'യുടെ ഒന്നാം പേജില്‍ ഒരു പരസ്യം പ്രത്യക്ഷപ്പെടുന്നത്. ''എം.സി എഴുതുന്ന സി.എച്ച് മുഹമ്മദ്‌കോയാ സാഹിബിന്റെ ജീവചരിത്രം ഉടനെ പുറത്തിറങ്ങുന്നു'' എന്നായിരുന്നു ആ പരസ്യത്തിന്റെ ചുരുക്കം. എന്നെ ഈ ഉദ്യമത്തിലേക്ക് എടുത്ത് ചാടിക്കുവാന്‍ അവര്‍ പ്രയോഗിച്ച വിദ്യയായിരുന്നു ഈ പരസ്യതന്ത്രം. ''അന്തമില്ലാതുള്ളൊരാഴത്തിലേക്ക്'' താഴ്ന്ന് പോകുന്നതുപോലെ തോന്നി എനിക്ക്. കത്ത് പാട്ടില്‍ ചോദിച്ചതുപോലെ ''എഴുതുകയല്ലാതെ വേറെന്ത് വഴിയുണ്ട്'' എന്ന സ്ഥിതിയിലായപ്പോള്‍ ഏറെ ഭയാശങ്കകളോടെ ആ ഭാരമേറ്റെടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി.
സി.എച്ച് മുഹമ്മദ്‌കോയാ സാഹിബ് അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നു. അതായിരുന്നു ഏക പിടിവള്ളി. കാര്യങ്ങളെല്ലാം അദ്ദേഹത്തോട് ചോദിക്കാമല്ലോ. അദ്ദേഹത്തോട് അങ്ങനെ ചോദിക്കാന്‍ മാത്രമുള്ള ഹൃദയബന്ധം എനിക്കുണ്ട്. പക്ഷേ ആ ആനുകൂല്യം മുഴുവനായി അനുഭവിക്കാനായില്ല. കാരണം കഠിനമായ പക്ഷാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഓര്‍മശക്തി മങ്ങിത്തുടങ്ങിയിരുന്നു. അതിനാല്‍ അദ്ദേഹം പറഞ്ഞുതന്ന കൊല്ലങ്ങളും തിയതികളും സംഭവങ്ങളും ഒന്നുകൂടി വെരിഫൈ ചെയ്‌തേ രേഖപ്പെടുത്താന്‍ കഴിയുമായിരുന്നുള്ളൂ.
സി.എച്ച് മുഹമ്മദ്‌കോയ എന്ന രാഷ്ട്രീയ വ്യക്തിത്വം ഒരു കൊച്ചുവെളുപ്പാന്‍ കാലത്ത് പൊട്ടിമുളച്ചുണ്ടായതല്ല. അനേക ശതാബ്ദങ്ങളിലൂടെ ഉറഞ്ഞുവന്ന രാഷ്ട്രീയ പ്രക്രിയകളുടെ പരിണിതിയാണ് ആ വ്യക്തിത്വം. അതിനാല്‍ ആ രാഷ്ട്രീയ ഗതിവിഗതികളുടെ ഉറവിടം അന്വേഷിച്ച് ചെല്ലേണ്ടിവന്നു. ഇതിനുവേണ്ടി ഇംഗ്ലീഷിലും മലയാളത്തിലുമുള്ള എത്രയോ പുസ്തകങ്ങള്‍ നിര്‍ബന്ധപൂര്‍വം വായിക്കേണ്ടിവന്നു. രണ്ടായിരത്തിലേറെ പേജുകളുള്ള ഒരു ഇംഗ്ലീഷ് പുസ്തകം മുഷിച്ചിരുന്ന് വായിച്ചതിന് ശേഷം അതില്‍ നിന്ന് ഉദ്ധാരണയോഗ്യമായി എനിക്ക് ലഭിച്ചത് ഒരു വാചകം മാത്രമാണ്. എന്നിട്ടും പഴയ പുസ്തകങ്ങള്‍ തേടി മലബാറിലെ ലൈബ്രറികള്‍ തോറും ഞാന്‍ അലയുകയായിരുന്നു.
ചൗധരീ ഖലീക്കുസ്സമാന്റെ ആത്മകഥയായ PATHWAY TO PAKISTAN, മുഹമ്മദ് നോമന്റെ MUSLIM INDIA മുതലായ അമൂല്യഗ്രന്ഥങ്ങള്‍ ഫാറൂഖ് കോളജ് ലൈബ്രറിയില്‍ നിന്ന് എനിക്ക് എടുത്തുതന്നത് അന്ന് അവിടുത്തെ അധ്യാപകനായ എം.പി അബ്ദുസമദ് സമദാനിയാണ്. ഡോക്ടര്‍ ഷാന്‍ മുഹമ്മദിന്റെ HISTORY OF ALL INDIA MUSLIM LEAGUE എന്ന ഗ്രന്ഥസമുച്ചയവും അദ്ദേഹത്തിന്റെ തന്നെ SIR SYED AHAMMADKHAN എന്ന പ്രസിദ്ധ ഗ്രന്ഥവും മീറത്തിലെ മീനാക്ഷി പ്രകാശനില്‍ നിന്ന് എഴുതിവരുത്തി. അങ്ങനെ രാപ്പകലില്ലാത്ത പുസ്തക വായനാ യജ്ഞത്തിലാണ് ഞാന്‍ ഏര്‍പ്പെട്ടത്. അപ്പോഴെക്കും പുസ്തകത്തിന്റെ രചനാതന്ത്രം ഞാന്‍ ഏറക്കുറെ തയ്യാറാക്കിവച്ചു.
മുസ്‌ലിം രാഷ്ട്രീയത്തിന്റെ വികാസ പരിണാമ കഥകള്‍ വിവരിക്കുക, അതിന്നിടയില്‍ ഇതള്‍ വിരിയുന്ന സി.എച്ചിനെ അവതരിപ്പിക്കുക. അതായിരുന്നു രചനാതന്ത്രം.
ഏതാനും അധ്യായങ്ങള്‍ എഴുതിതീര്‍ത്തതിനു ശേഷമാണ് ഞാനും കെ.കെ മൊയ്തുവും സി.എച്ചിനെ കാണാന്‍ തിരുവനന്തപുരത്ത് ക്ലിഫ്ഹൗസില്‍ ചെന്നത്. ഞങ്ങളെ അദ്ദേഹം അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി സെറ്റിയില്‍ ഇരുത്തി. എന്നിട്ട് പരിചാരകരെ വിളിച്ച് ''ചരിത്രകാരന്മാര്‍ക്ക് ചായ കൊടുക്കൂ'' എന്നു പറഞ്ഞുകൊണ്ട് സി.എച്ച് പുറത്തേക്കിറങ്ങിപോയി. ഏതോ പരിപാടി കഴിഞ്ഞ് ഒന്നര മണിക്കൂറിന് ശേഷമാണ് അദ്ദേഹം തിരിച്ചുവന്നത്. എഴുതിയേടത്തോളമുള്ള അധ്യായങ്ങള്‍ അദ്ദേഹം ശ്രദ്ധാപൂര്‍വം വായിച്ചുകേട്ടു. അതദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. തന്റെ പ്രൈമറി സ്‌കൂള്‍ ജീവിതത്തെപ്പറ്റി ചില കാര്യങ്ങള്‍കൂടി അദ്ദേഹം പറഞ്ഞുതന്നു. ആതപ്പാറ പാച്ചര്‍ മാസ്റ്ററെ പോലുള്ള ചില അധ്യാപകരെ കാണാനും ഉപദേശിച്ചു.
സി.എച്ചിനെ ഒന്നാം ക്ലാസില്‍ പഠിപ്പിച്ച അധ്യാപകനാണ് പാച്ചര്‍ മാസ്റ്റര്‍. ഞാന്‍ അത്തോളിയില്‍ ചെന്ന് അദ്ദേഹത്തെ കണ്ടു. വിലയേറിയ കുറേ വിവരങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ലഭിച്ചു. അപ്പോഴെല്ലാം പുസ്തക രചന ഒച്ചിന്റെ വേഗതയില്‍ ഇഴയുകയായിരുന്നു. ഒന്നാം അധ്യായത്തിലെ ആദ്യത്തെ വാചകമായ ''ഞങ്ങള്‍ ഉറങ്ങുകയായിരുന്നു'' എന്ന വാചകം എഴുതിക്കഴിഞ്ഞു ഒരു മാസത്തിന് ശേഷമാണ് അടുത്ത വാചകമെഴുതാന്‍ സാധിച്ചത്. അലസതയായിരുന്നു എന്റെ കൂടപ്പിറപ്പ്.
അങ്ങനെയിരിക്കുമ്പോഴാണ് സി.എച്ച് മരണപ്പെട്ടു എന്ന വാര്‍ത്ത വന്നത്. എല്ലാവര്‍ക്കും അതൊരു ഞെട്ടലായിരുന്നുവെങ്കില്‍ എനിക്കത് ഇരട്ട ഞെട്ടലായിരുന്നു. പുസ്തകം പൂര്‍ത്തിയാക്കാത്തതിന് ഒരുപാട് ശകാരം കേള്‍ക്കേണ്ടിവന്നു. നാട്ടിലും മറുനാട്ടിലുമുള്ള എത്രയോ നിര്‍ലോഭമായ പ്രോത്സാഹനങ്ങളുമായി മുന്നോട്ട് വന്നു. മസ്‌ക്കത്തില്‍ നിന്ന് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ഒരു പെട്ടി മേത്തരം ബാള്‍പെന്‍ അയച്ചുതന്നു- സി.എച്ചിന്റെ ജീവചരിത്രം ആ പേനകള്‍ ഉപയോഗിച്ച് ഉടനെ എഴുതിതീര്‍ക്കണം എന്ന അപേക്ഷയും.
പിന്നീട് വെറുതെയിരിക്കാന്‍ കഴിഞ്ഞില്ല. വാശിയോടുകൂടി തന്നെ എഴുതിതുടങ്ങി. രാത്രി ഒരുപോള കണ്ണടക്കാതെ പുലരുവോളം എഴുതി. സുബഹി നിസ്‌ക്കരിച്ചതിനുശേഷം പകല് മുഴുവനുമെഴുതി. ന്യൂസ്പ്രിന്റിന്റെ പതിനായിരക്കണക്കിന് ക്വാര്‍ട്ടര്‍ ഷീറ്റുകള്‍ ഞാന്‍ എഴുതിനിറച്ചു. രാത്രി മുഴുവന്‍ എഴുതിത്തീര്‍ത്ത നൂറുക്കണക്കിന് ഷീറ്റുകള്‍ രാവിലെ വായിച്ചുനോക്കി ഭംഗി പോരെന്ന് തോന്നിയാല്‍ അവയെല്ലാം കീറിക്കളയുന്നു. എന്നിട്ട് വീണ്ടുമെഴുതുന്നു. അങ്ങനെ ഇതിലെ ഓരോ അധ്യായവും രണ്ടും മൂന്നും തവണ മാറ്റി എഴുതിയതാണ്.
വസ്തുതകള്‍ കുറ്റമറ്റതാക്കാന്‍ എത്രയോ വ്യക്തികളെ പലതവണ ചെന്നുകണ്ടു. പൊടിപിടിച്ച ഓര്‍മകള്‍ തട്ടിയെടുത്ത് അവരെല്ലാം സഹായിച്ചു. ഒരു സംസ്‌കൃതപദത്തിന്റെ ശരിരൂപം മനസ്സിലാക്കാന്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ മലയാളം പ്രഫസര്‍ എ.പത്മനാഭക്കുറുപ്പിനെ കാണാന്‍ ഞാനും റഷീദും അദ്ദേഹത്തിന്റെ വീട്ടില്‍ പോയ സംഭവം ഓര്‍ക്കുന്നു. രചനയുടെ ഓരോ ചുവടിലും നിഴലുപോലെ റഷീദുമുണ്ടായിരുന്നു.
രാപ്പകല്‍ ഭേദമെന്യെ എത്രയോ ദിവസം കുനിഞ്ഞിരുന്ന് എഴുതിയതിന്റെ ഫലമായി എനിക്ക് സെര്‍വിക്കല്‍ സ്‌പോണ്ടിലൈറ്റീസ് എന്ന രോഗം പിടിപെട്ടു. കഠിനമായ കഴുത്ത് വേദനയും തലകറക്കവും. ഇപ്പോഴും അതുകൊണ്ട് നടക്കുന്നു.
കയ്യെഴുത്ത് പ്രതിയുടെ കൂറ്റന്‍ ഭാണ്ഡവുമായി കെ.കെ മൊയ്തുവും സംഘവും പാണക്കാട്ടേക്ക് പോയി. ആ സംഘത്തില്‍ ഞാന്‍ ഉണ്ടായിരുന്നില്ല. ശിഹാബ് തങ്ങളെക്കൊണ്ട് അവതാരിക എഴുതിക്കാനാണ് അവര്‍ പാണക്കാട്ടേക്ക് പോയത്. കയ്യെഴുത്ത് പ്രതിയുടെ കൂമ്പാരം തങ്ങളെ അത്ഭുതപ്പെടുത്തിയത്രേ. ''ഇതെല്ലാം എം.സി എഴുതിതീര്‍ത്തോ എന്ന് അദ്ദേഹം ചോദിക്കുകയും ചെയ്തു.'' ''ഓരോ വീട്ടിലും സൂക്ഷിച്ചുവെക്കേണ്ട ഗ്രന്ഥമാണിതെ''ന്ന് അദ്ദേഹം അവതാരികയില്‍ എഴുതി.
കോഴിക്കോട് പാരമൗണ്ട് ടവറില്‍ നിറഞ്ഞുകവിഞ്ഞ സദസ്സില്‍ വെച്ച് ശിഹാബ്തങ്ങള്‍ തന്നെ 'സി.എച്ച് മുഹമ്മദ്‌കോയ'യുടെ പ്രകാശന കര്‍മം നിര്‍വഹിച്ചു. അങ്ങനെ ഒരു ജന്മസാഫല്യം പൂര്‍ത്തിയായി. ബി.വി അബ്ദുല്ലക്കോയാ സാഹിബായിരുന്നു ചടങ്ങിന്റെ അധ്യക്ഷന്‍. പ്രശസ്ത സാഹിത്യകാരന്‍ പി.എ മുഹമ്മദ്‌കോയ മുഖ്യാതിഥിയുമായി.
ഒന്നാം പതിപ്പ് അതിവേഗം വിറ്റഴിഞ്ഞു. അപ്പോഴേക്കും ലീഗ് രാഷ്ട്രീയത്തില്‍ ചില മാറ്റങ്ങള്‍ വന്നു കഴിഞ്ഞിരുന്നു. കഠിന ശത്രുതയിലായിരുന്ന 'അഖിലേന്ത്യാ ലീഗ്', ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗില്‍ ലയിച്ചു. അതോടെ അടുത്ത പതിപ്പില്‍ നിന്ന് ചില രൂക്ഷപരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടിവന്നു. അഖിലേന്ത്യാ ലീഗിന്നെതിരായ വിമര്‍ശനങ്ങളുള്ള രണ്ട് അധ്യാങ്ങളും ചില അധ്യായങ്ങളിലെ ചില ഖണ്ഡികകളും മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ എടുത്തുമാറ്റിക്കൊണ്ടാണ് രണ്ടാം പതിപ്പ് പുറത്തിറങ്ങിയത്.
എം.ടി വാസുദേവന്‍ നായരാണ് രണ്ടാം പതിപ്പ് പ്രകാശനം ചെയ്തത്. ''ഞാന്‍ ഈ പുസ്തകം ഒരാവര്‍ത്തി വായിച്ചു. കൂടുതല്‍ ഗൗരവമായ വായന ആവശ്യമാണെന്ന് തോന്നുകയാല്‍ വീണ്ടും വായിക്കാന്‍ വേണ്ടി മാറ്റിവെച്ചിട്ടുണ്ട്''- എം.ടി പറഞ്ഞു. അത് വലിയൊരു പ്രശംസയായി. വളരെ വേഗം മൂന്നാം പതിപ്പും പുറത്തുവന്നു. പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താന്‍ ഡോക്ടര്‍ എം.കെ മുനീര്‍ ശ്രമിച്ചുവരുന്നുണ്ട്.
Chandrika Daily
9/28/2013 1:30:32 AM



12:18 AM
Unknown

Posted in: