Saturday, September 28, 2013

സി.എച്ച് ജേര്‍ണലിസം അവാര്‍ഡുകള്‍ സമ്മാനിച്ചു

കോഴിക്കോട്: കേരള രാഷ്ട്രീയത്തിലെ ഇതിഹാസമായ സി.എച്ച് മുഹമ്മദ്‌കോയയുടെ പേരില്‍ ഏര്‍പ്പെടുത്തിയ സി.എച്ച് ജേര്‍ണലിസം അവാര്‍ഡുകള്‍ അദ്ദേഹത്തിന്റെ ജന്മദേശമായ അത്തോളിയില്‍ നടന്ന പ്രൗഢഗംഭീരമാര്‍ന്ന ചടങ്ങില്‍ രാജ്യത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ക്ക് സമ്മാനിച്ചു. അത്തോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി ജയറാം രമേശ് അവാര്‍ഡ്ദാനം നിര്‍വഹിച്ചു. തെഹല്‍ക്കയിലെ ആഷിഷ് ഖേതാന്‍, ഡോ. പ്രണോയ് റോയിക്കുവേണ്ടി എന്‍.ഡി.ടി.വി എഡിറ്റര്‍ മായാ ശര്‍മ, മലയാള മനോരമ എക്‌സിക്യുട്ടീവ് എഡിറ്റര്‍ തോമസ് ജേക്കബ്, ഇന്ത്യാവിഷന്‍ ന്യൂസ് എഡിറ്റര്‍ വീണാ ജോര്‍ജ്ജ് എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

കേരള രാഷ്ട്രീയത്തില്‍ എന്നപോലെ സാമൂഹിക ജീവിതത്തിലും മഹത്തായ സംഭാവനകള്‍ നല്‍കിയ നേതാവായിരുന്നു സി.എച്ച് എന്ന് കേന്ദ്രമന്ത്രി ജയറാം രമേശ് അനുസ്മരിച്ചു. കേരളത്തിന്റെ പൊതുജീവിതത്തിന് സി.എച്ചിനെ പോലുള്ളവരുടെ സാന്നിധ്യം ഏറ്റവും കൂടുതല്‍ ആവശ്യമായി വരുന്ന സന്ദര്‍ഭം കൂടിയാണിത്. ഗൗരവമായ രാഷ്ട്രീയവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴും സ്വതസിദ്ധമായ നര്‍മം വിടാത്ത വ്യക്തിത്വമായിരുന്നു സി.എച്ചിന്റേത്. അതിന് ഒരുപാട് ഉദാഹരണങ്ങളുണ്ട്. സാമുദായിക സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നി്‌സ്തുലമാണ്. മതസൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ കേരളം മാതൃകയാണ്. എന്നാല്‍, ഇന്ന് മതേതരത്വത്തിന് പലവിധ ഭീഷണികള്‍ നേരിടേണ്ടിവരുന്നുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍ ഇത്തരം ഭീഷണികളെ ചെറുത്തുതോല്‍പിക്കാന്‍ യോജിച്ച മുന്നേറ്റം നടത്തണം. മതത്തെയും വിശ്വാസത്തെയും യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം -ജയറാം രമേശ് പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ലഭിക്കാനുള്ള സാധ്യത കുറഞ്ഞുവരികയാണ്. ഇവിടെ തന്നെ തൊഴിലവസരം സൃഷ്ടിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ സംസ്ഥാന വ്യവസായവകുപ്പിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തുകാരന്‍, ചരിത്രകാരന്‍, ബഹുമുഖപ്രതിഭ എന്നീ നിലകളില്‍ യശസ്സ് നേടിയ സി.എച്ച് സ്വന്തം സമുദായം ചരിത്രപരമായി പിന്നാക്കം പോയതിന്റെ കാരണം അന്വേഷിച്ച നേതാവായിരുന്നുവെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമുദായം ഒരിക്കലും തരംതാഴാന്‍ പാടില്ലെന്നായിരുന്നു സി.എച്ചിന്റെ ആഹ്വാനം. രാഷ്ട്രീയജീവിതത്തില്‍ അനുസരണയും അച്ചടക്കവും പാലിക്കാന്‍ സി.എച്ച് കാണിച്ച വ്യഗ്രതയും അനുകരണീയമായിരുന്നു - തങ്ങള്‍ അനുസ്മരിച്ചു. ചന്ദ്രിക ദിനപത്രം സി.എച്ചിന്റെ ഏറ്റവും വലിയ ആശയമായിരുന്നു. അതിനുവേണ്ടി അദ്ദേഹം അഹോരാത്രം പ്രവര്‍ത്തിച്ചു. മുസ്‌ലിംസമുദായം വിദ്യാഭ്യാസപരമായി മുന്നേറണമെന്ന് സി.എച്ച് എപ്പോഴും ആഗ്രഹിച്ചിരുന്നു - ഹൈദരലി തങ്ങള്‍ പറഞ്ഞു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ന്യൂനപക്ഷങ്ങളുടെ ശബ്ദം വേറിട്ടു കേള്‍പ്പിക്കാന്‍ യത്‌നിച്ച സി.എച്ച് വലിയ ദൗത്യം ഏറ്റെടുത്ത് പൂര്‍ത്തിയാക്കുകയായിരുന്നുവെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പ്രസ്താവിച്ചു. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന സമുദായത്തെ അവകാശം നേടിയെടുക്കാന്‍ പര്യാപ്തമാക്കുകയാണ് സി.എച്ച് നിര്‍വഹിച്ചത്. മതേതരത്വം ജീവവായുപോലെ പ്രധാനമായി കണ്ട നേതാവായിരുന്നു സി.എച്ച് - അഹമ്മദ് അനുസ്മരിച്ചു.

സി.എച്ചിന്റേത് അകാല വിയോഗമായിരുന്നുവെന്ന് വ്യവസായ, ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജീവിച്ചിരുന്നുവെങ്കില്‍ ഇന്നും പ്രസ്ഥാനത്തിന് അദ്ദേഹം മുതല്‍ക്കൂട്ടാകുമായിരുന്നു. തീവ്രവാദത്തിനെതിരെ എന്നും പടവെട്ടിയ നേതാവായിരുന്നു സി.എച്ച്. സാക്ഷരതയും വിദ്യാഭ്യാസവും സാര്‍വത്രികമാക്കുന്നതിനും ഉത്സാഹിച്ചു - കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. സി.എച്ചിന്റെ സ്‌നേഹവാത്സല്യങ്ങള്‍ ഒരു മകനെന്നപോലെ തനിക്കും കിട്ടിയിട്ടുണ്ടെന്ന് ചടങ്ങില്‍ പ്രസംഗിച്ച തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. രാഷ്ട്രീയമായി വിരുദ്ധ ചേരിയിലേക്ക് മാറുമ്പോഴും തന്റെ പിതാവിന് ഏറ്റവും വലിയ പ്രയാസം സി.എച്ചിനെ പിരിയുന്നതായിരുന്നു. അന്ന് മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയ പിതാവ് സി.എച്ചിനെ ആലിംഗനം ചെയ്ത് കരഞ്ഞ രംഗം ഇന്നും മനസ്സിലുണ്ട് - ഷിബു ബേബിജോണ്‍ പറഞ്ഞു.

ചടങ്ങില്‍ സി.എച്ച് ജര്‍ണലിസം അവാര്‍ഡ് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍ സ്വാഗതം ആശംസിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ പി.എ. ഹംസ അതിഥികളെ പരിചയപ്പെടുത്തി. അവാര്‍ഡ് ജേതാക്കള്‍ക്ക് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പ്രശസ്തിപത്രം സമര്‍പ്പിച്ചു. പഞ്ചായത്ത്, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍, കര്‍ണാടക എം.എല്‍.എ എന്‍.എ ഹാരിസ്, എം.കെ രാഘവന്‍ എം.പി, എം.എല്‍.എ മാരായ പുരുഷന്‍ കടലുണ്ടി, എ.കെ ശശീന്ദ്രന്‍, മുസ് ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ, സംസ്ഥാന സെക്രട്ടറി ടി.പി.എം സാഹിര്‍, പി.എസ്.സി മെമ്പര്‍ ടി.ടി ഇസ്മായില്‍, മുന്‍ എം.എല്‍.എ യു.സി.രാമന്‍, കെ.യു. ആര്‍.ഡി.എഫ്.സി ചെയര്‍മാന്‍ കെ.മൊയ്തീന്‍ കോയ, യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, പി.കെ. ഫിറോസ്, ഡി.സി.സി പ്രസിഡണ്ട് കെ.സി അബു, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, ട്രഷറര്‍ പാറക്കല്‍ അബ്ദുല്ല, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. മെഹബൂബ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാനത്തില്‍ ജമീല, പി.ദാമോധരന്‍,പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ചന്ദ്രഹാസന്‍, തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി പ്രമീള, അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമാ പാലോത്ത്, പഞ്ചായത്ത് അംഗം ഷീബ രാമചന്ദ്രന്‍, അത്തോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാഞ്ഞിരോളി മുഹമ്മദ്‌കോയ പ്രസംഗിച്ചു.

Chandrika
9/28/2013

0 comments:

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes